തളിപ്പറമ്പ:സെൻസസ് 2027 ൻ്റെ തളിപ്പറമ്പ് താലൂക്ക് തല പ്രവർത്തനങ്ങൾക്ക് തുടക്കമായി.ആദ്യഘട്ട സെൻസസ് ജൂലൈ 1 മുതൽ 31 വരെ നടക്കും .
ചരിത്രത്തിലാദ്യമായി പൂർണ്ണമായും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഇത്തവണ സെൻസസ് നടത്തുന്നത്.ആദ്യഘട്ടത്തിൽ വീടുകളുടെ കണക്കാണ് എടുക്കുക . വീടുകളുടെ അവസ്ഥ, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങൾ, വീട്ടിലുള്ള വാഹനങ്ങൾ , ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയെ കുറിച്ചുള്ള 33 ചോദ്യങ്ങൾ ആദ്യഘട്ടത്തിലുണ്ടാവും.
രണ്ടാംഘട്ട പ്രവർത്തനങ്ങൾ 2027 ഫെബ്രുവരിയിൽ നടക്കും. രണ്ടാംഘട്ടത്തിൽ ജനസംഖ്യ കണക്കെടുപ്പാണ് നടക്കുന്നത്.
ഇതിൽ വ്യക്തികളുടെ വിദ്യാഭ്യാസം , തൊഴിൽ, ഭാഷ തുടങ്ങി സാമൂഹിക സാമ്പത്തിക വിവരങ്ങളാണ് ശേഖരിക്കുന്നത്.
താലൂക്കിന് കീഴിലുള്ള 15 പഞ്ചായത്തിലും 23 വില്ലേജുകളിലും ആയി സെൻസസ് പ്രവർത്തനങ്ങൾക്കായി 743 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകൾ തയ്യാറാക്കുന്ന ജോലികൾ ഇതിനകം പൂർത്തിയായി .ഇതിനായി 678 എന്യൂമറേറ്റർമാർക്കും
104 സൂപ്പർവൈസർമാർക്കും ഉള്ള പരിശീലനം ഇതിനകം നൽകി കഴിഞ്ഞു.സെൻസസ് നടപടി
ക്രമത്തിന് മുന്നോടിയായി വിവരങ്ങൾ ഓൺലൈനായി സ്വയം നൽകുന്ന സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
വ്യക്തികൾക്ക് എന്യൂമറേറ്റർമാർ വീടുകളിൽ എത്തുന്നതിന് മുന്നേ തന്നെ സ്വന്തം വിവരങ്ങൾ മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ se.census gov.in എന്ന വെബ്സൈറ്റ് വഴി നൽകാൻ സാധിക്കും.
ഇത്തരത്തിൽ 33 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ സെൽഫ് എന്യൂമറേഷൻ ഐഡി ലഭിക്കും.എന്യൂമറേറ്റർമാർ വീട്ടിലെത്തിയാൽ ഈ ഐഡി കാണിച്ചാൽ പ്രവർത്തി എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
സെൻസസ് പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം ആതിര രാജിൻ്റെ കുറുമാത്തൂരിലെ വീട്ടിലെത്തി തളിപ്പറമ്പ് തഹസിൽദാർ കെ സന്തോഷ് സെൽഫ് എന്യൂമറേഷൻ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു.
സെൽഫ് എന്യൂമറേഷൻ നടത്തുക വഴി ഞാൻ ഭാരതീയ സെൻസസിൻ്റെ ഭാഗമായെന്നും എല്ലാവരും സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി സെൻസസ് പ്രവർത്തനങ്ങൾ വിജയകരമാക്കാൻ സഹകരിക്കണമെന്നും
ആതിരാ രാജ് പറഞ്ഞു.
ചടങ്ങിൽ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് വി അനിൽകുമാർ ,സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർപി എസ് വീണ,റവന്യൂ ഇൻസ്പെക്ടർ പി വി വിനോദ് ,കുറുമാത്തൂർ വില്ലേജ് ഓഫീസർ ടി കെ ബിജോയ്,സീനിയർ ക്ലർക്ക് വി കെ ഷൈനി ,ടെക്‌നിക്കൽ അസിസ്റ്റൻ്റ് അഭിഷേക് തുടങ്ങിയവർ സംബന്ധിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.