മലപ്പുറം ∙ ചോക്കാട് കോട്ടപ്പുഴയിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പുരുഷന്റെ മൃതദേഹമാണ് ഏറ്റവും ഒടുവിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. നേരത്തെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ മരിച്ച രണ്ടുപേരെയും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രദേശത്ത് അപ്രതീക്ഷിതമായി പുഴയിലെ ജലനിരപ്പും ഒഴുക്കും ഉയർന്നത്. ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലും ഉളർവട്ടം കടവിലുമാണ് ശക്തമായ മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. പുഴയോരത്ത് മഴയില്ലാതിരുന്ന സമയത്താണ് പെട്ടെന്ന് വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തമായത്. ഇതോടെ പുഴയിൽ ഉണ്ടായിരുന്നവർക്ക് അപകടസാധ്യത മനസ്സിലാക്കുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനും അവസരം ലഭിച്ചില്ല.
മലവെള്ളപ്പാച്ചിൽ ശക്തമായതോടെ പുഴയിലുണ്ടായിരുന്ന അഞ്ച് പേരെ കാണാതാവുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് രംഗത്തെത്തി. പിന്നീട് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ വ്യാപിപ്പിച്ചു. കാണാതായവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ രണ്ടുപേരെ കണ്ടെത്താനായില്ല.
തുടർന്നും നടത്തിയ തിരച്ചിലിലാണ് ഒരാളുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ തെരച്ചിലിൽ മറ്റൊരു പുരുഷന്റെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. പുഴയിലെ ശക്തമായ ഒഴുക്കും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനവും തിരച്ചിലും ഏറെ ദുഷ്കരമായിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങൾ ആരുടേതാണെന്ന് സ്ഥിരീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.