കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ മുൻ കെപിസിസി അദ്ധ്യക്ഷൻകെ സുധാകരൻ എംപി നൽകിയ മാനനഷ്ട കേസ് കോടതി തള്ളി. പരാതിക്കാരൻ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വന്നതോടെയാണ് എറണാകുളം സിജെഎം കോടതി കേസ് ഇന്ന് തള്ളിയത്. എന്നാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സുധാകരന്റെ അഭിഭാഷകൻ അറിയിച്ചു. കൊച്ചിയിലെപുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ആ വീട്ടിൽ സുധാകരനും ഉണ്ടെന്നായിരുന്നു 2023 ജൂൺ മാസത്തിലെ ദേശാഭിമാനി വാർത്ത ഉദ്ധരിച്ചുള്ള എം വി ഗോവിന്ദന്റെ ആരോപണം. ഈ ആരോപണം അടിസ്ഥാനരഹിതമെന്ന് പറഞ്ഞാണ് സുധാകരൻ എംപിമാരുടെയും എംഎൽഎമാരുടെയും കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. എം വി ഗോവിന്ദന് പുറമേ ഇതേ ആരോപണം ആവർത്തിച്ച അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയ്ക്കും ദേശാഭിമാനി ദിനപത്രത്തിനും എതിരെ സുധാകരൻ നിയമനടപടി സ്വീകരിച്ചിരുന്നു.
ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ സുധാകരൻ യാത്ര തിരിച്ചതാണെന്നും കേസ് പരിഗണിക്കുന്ന സമയത്ത് എത്താൻ കഴിയാതിരുന്നതാണെന്നും സുധാകരന്റെ അഭിഭാഷകൻ വ്യക്തമാക്കി. കേസ് തള്ളിയതിൻ്റെ തുടർ നടപടികൾക്കായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.