കണ്ണൂർ: ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് പാനൂർ സ്വദേശിനിയായയുവതി ജീവനൊടുക്കിയതായി ബന്ധുക്കളുടെ പരാതി. പാനൂര്‍ വളളങ്ങാട് സ്വദേശി ആദിത്യ അനില്‍കുമാറാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. പിന്നീട് ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ മരണമടഞ്ഞത്. ആദിത്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനമേറ്റിരുന്നുവെന്നും കുടുംബം ആരോപിച്ചു. ആദിത്യയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാനൂർ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ഞായറാഴ്ച്ച ജീവനൊടുക്കാന്‍ ശ്രമിച്ച ആദിത്യയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ എട്ടിന് തലശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആദിത്യയുടെ ആണ്‍സുഹൃത്ത് മനേക്കര സ്വദേശിയായ യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. ഈക്കാര്യം ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ആൺസുഹൃത്ത് മർദ്ദിച്ചത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതാണ് ആത്മഹത്യാശ്രമം നടത്താന്‍ കാരണമെന്നും ആദിത്യ ചികിത്സയിലിരിക്കെ അമ്മയോട് പറഞ്ഞിരുന്നു.
സംഭവത്തില്‍ പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദിത്യയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കണ്ണൂര്‍ മിംസ് ആശുപത്രിയിലാണ് മൃതദേഹം ഇപ്പോഴുളളത്. പരിയാരം മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പാനൂർ പൊലീസ് അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.