കോട്ടയം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ജഡ്ജിയമ്മാവൻ നടയിലെത്തി വഴിപാടുകൾ നടത്തിയത്.
സന്ധ്യസമയത്ത് പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും ഉപദേവാലയങ്ങളിലുമുള്ള ദർശനത്തിന് ശേഷമാണ് ജഡ്ജിയമ്മാവൻ നടയിൽ അട വഴിപാട് അർപ്പിച്ചത്.
കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തിയാൽ അനുകൂല ഫലം ലഭിക്കുമെന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഈ മാസം 18-ന് പരിഗണിക്കാനിരിക്കെയാണ് ദർശനം എന്നതാണ് ശ്രദ്ധേയം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെറുവള്ളി ദേവീക്ഷേത്രത്തിലെ പ്രധാന ഉപദേവാലയങ്ങളിലൊന്നാണ് ജഡ്ജിയമ്മാവൻ കോവിൽ.
നടൻമാരായ ദിലീപ്, വിശാൽ, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയ നിരവധി പ്രമുഖർ മുൻകാലങ്ങളിൽ ഇവിടെ ദർശനം നടത്തിയിട്ടുണ്ട്.
അതേസമയം, മാധ്യമപ്രവർത്തകയെ പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും ഉള്ള കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി 18-ന് പരിഗണിക്കാനായി മാറ്റി.
അതുവരെ അറസ്റ്റ് വിലക്ക് നീട്ടിയിട്ടുണ്ട്. ജസ്റ്റിസ് കെ. ബാബുവാണ് ഹർജി പരിഗണിച്ചത്.
ബംഗളൂരുവിലെ മലയാളി യുവതിയെ മാനഭംഗപ്പെടുത്തിയത് സംബന്ധിച്ച കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനാണ് ഹൈക്കോടതി മാറ്റിയത്.
മറുപടി സമർപ്പിക്കാൻ രാഹുലിന് സമയം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ നടപടി.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തതെന്നും, കെ.പി.സി.സി പ്രസിഡന്റിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.