തിരുവനന്തപുരം: വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി സഹകരണ വകുപ്പ്. 10 വർഷമായി നിഷ്ക്രിയമായി തുടരുന്ന അക്കൗണ്ടുകളിലെ നിക്ഷേപത്തുക സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് കൈമാറാൻ നിർദേശം നൽകി. റിസർവ് ബാങ്ക് പിന്തുടരുന്ന മാതൃകയിലുള്ള സംവിധാനമാണ് സംസ്ഥാനത്തും നടപ്പാക്കുന്നത്.
സഹകരണ ബാങ്കുകളും മറ്റ് സഹകരണ സ്ഥാപനങ്ങളും 10 വർഷമായി ഇടപാടുകളൊന്നും നടന്നിട്ടില്ലാത്ത അക്കൗണ്ടുകൾ കണ്ടെത്തി, അവയിലെ നിക്ഷേപത്തുക മൂന്ന് മാസത്തിനകം ഗാരന്റി ഫണ്ട് ബോർഡിലേക്ക് മാറ്റണം. എന്നാൽ, തുക ബോർഡിലേക്ക് മാറ്റിയാലും അക്കൗണ്ട് ഉടമയ്ക്കോ നിയമപരമായ അവകാശിക്കോ പണം നഷ്ടമാകില്ല.
പിന്നീട് അക്കൗണ്ട് ഉടമയോ അവകാശിയോ തുക ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട സഹകരണ സ്ഥാപനം തന്നെ പണം നൽകും. തുടർന്ന് നൽകിയ തുക ഗാരന്റി ഫണ്ട് ബോർഡിൽ നിന്ന് സ്ഥാപനം തിരിച്ചുപറ്റാനുള്ള സംവിധാനവും നിലവിലുണ്ട്.
സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാകുകയോ പ്രവർത്തനം നിലയ്ക്കുകയോ ചെയ്താൽ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായാണ് സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ് രൂപീകരിച്ചിരിക്കുന്നത്. നിലവിൽ നിക്ഷേപകർക്ക് പരമാവധി അഞ്ച് ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കുന്ന സംവിധാനമാണ് പ്രാബല്യത്തിലുള്ളത്.
ഗാരന്റി ഫണ്ടിൽ എല്ലാ സഹകരണ സംഘങ്ങളും അംഗങ്ങളാകണമെന്നാണ് വ്യവസ്ഥ. നിലവിൽ അംഗങ്ങളായ സംഘങ്ങൾ ഓരോ വർഷവും ലഭിക്കുന്ന അധിക നിക്ഷേപത്തിന്റെ 0.12 ശതമാനം ഗാരന്റി വിഹിതമായി നൽകണം. പുതുതായി അംഗമാകുന്ന സ്ഥാപനങ്ങൾ മൊത്തം നിക്ഷേപത്തിന്റെ 0.10 ശതമാനം ഗാരന്റി തുകയായി അടയ്ക്കേണ്ടതുമുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.