തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ആദ്യ ബജറ്റ് ഇന്ന്. ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. അധിക നികുതി ഭാരമില്ലാത്ത ജനപ്രിയ ബജറ്റാണ് വി.ഡി. സതീശൻ തയ്യാറാക്കിയതെന്നാണ് സൂചന.
2026-27 സാമ്പത്തിക വർഷത്തെ ബജറ്റും നാലു മാസത്തെ ധനവിനിയോഗ ബില്ലും ഇടതു സർക്കാർ പാസാക്കിയ സാഹചര്യത്തിൽ ആ ചട്ടക്കൂടിൽ നിന്നുള്ള പുതുക്കിയ ബജറ്റാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുക. അതുകൊണ്ടുതന്നെ അധിക നികുതി ഭാരങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മാത്രമല്ല, യുഡിഎഫ് സർക്കാരിൻ്റെ ഹണിമൂൺ പിരീഡ് ആയതിനാൽ ജനപ്രിയങ്ങളായ ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. എല്ലാറ്റിനുമുപരി കേരളത്തെ മുന്നോട്ട് നയിക്കാൻ യുഡിഎഫ് സർക്കാർ, പ്രത്യേകിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടു വയ്ക്കുന്ന നയം, ആശയം എന്തെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
ക്ഷേമ പെൻഷൻവർ 3000 ആക്കുമോ? ഉമ്മൻ ചാണ്ടിയുടെ പേരിൽ നടപ്പാക്കാൻ ഉദ്ദ്യേശിക്കുന്ന ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇന്ദിരാ ഗ്യാരണ്ടികൾക്കായി എത്ര ഫണ്ട് വകയിരുത്തും? കിഎഫ്ബി പൊളിച്ചെഴുത്ത് എങ്ങനെ? ശമ്പള പരിഷ്കരണത്തിലും ഡിഎ കുടിശിക നൽകുന്നതിലും നിലപാട് എന്താണ്? പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് തിരികെ പോകുമോ? ഇങ്ങനെ പുതിയ സർക്കാരിൻ്റെ നയം വ്യക്തമാക്കുന്ന ഒരുപിടി ചോദ്യങ്ങളുടെ ദിശാ സൂചകമാകും പുതിയ ബജറ്റ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.