എറണാകുളം: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ തുറന്നുപറച്ചിലുമായി ചലച്ചിത്ര പ്രവർത്തക ആശ ആച്ചി ജോസഫ്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും മൊഴി രേഖപ്പെടുത്താൻ നാല് ദിവസമെടുത്തു. മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും പൊലീസ് എഫ്ഐആർ ഇട്ടില്ല. തനിക്കുമേൽ നിശബ്ദത അടിച്ചേൽപ്പിച്ചെന്നും ആശ പറയുന്നു. മലയാള മനോരമയുടെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിലാണ് പ്രതികരണം.
പി.ടി. കുഞ്ഞുമുഹമ്മദ് അധികാരം ഉപയോഗിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് ആശ ആച്ചി ജോസഫ് ലേഖനത്തിൽ പറയുന്നു. ചലച്ചിത്ര അക്കാദമിയും സംസ്ഥാന സർക്കാരും വിഷയത്തിൽ എടുത്ത മൗനത്തിനെതിരെ ആശ രൂക്ഷവിമർശനം ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും മൊഴി രേഖപ്പെടുത്താൻ നാല് ദിവസമെടുത്തു. നവംബർ 24ന് മുഖ്യമന്ത്രിക്ക് കത്ത് എഴുതി. ചാനലുകളിൽ വാർത്ത വന്ന ഡിസംബർ എട്ടിന് പോലും എഫ്ഐആർ ഇട്ടിരുന്നില്ലെന്നും ആശ ആച്ചി ജോസഫ് പറയുന്നു.
ഇങ്ങനെയൊരു പരാതി ലഭിച്ചയുടൻ അക്കാദമിയിൽ നിന്ന് പലരും തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആശ പറയുന്നു. പലരും തൻ്റെ നന്മയെ കരുതി മിണ്ടാതിരിക്കണം, പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പറഞ്ഞു. എന്നാൽ, മിണ്ടാതിരിക്കാൻ ആളുകൾ തന്നോട് പറഞ്ഞത് തനിക്കെതിരെ നടന്ന മറ്റൊരു അതിക്രമമായാണ് കാണാൻ കഴിയുന്നത്. ഒത്തുതീർപ്പിന് ശ്രമിച്ചവരോട് പറയാനുള്ളത് ആ അപമാനത്തിൽ നിന്ന് ഒഴിവാക്കണം എന്നാണെന്നും ആശ പറയുന്നു. ചലച്ചിത്ര അക്കാദമിയിൽ എങ്ങനെയാണ് ഇത്തരത്തിലുള്ള ആളുകൾ കടന്നുകൂടുന്നതെന്ന ചോദ്യവും ആശ മുന്നോട്ട് വയ്ക്കുന്നുണ്ട്. 2017ൽ സഹപ്രവർത്തക ആക്രമിക്കപ്പെട്ടതിന് ശേഷം ഡബ്ല്യു.സി.സി. സംഘടനയുണ്ടാക്കി ശബ്ദമുയർത്തി, അതിന് ഒൻപത് വർഷങ്ങൾക്കിപ്പുറവും ഒരു സ്ത്രീ തൊഴിലിടത്ത് ആക്രമിക്കപ്പെട്ടുവെന്നും ആശ ലേഖനത്തിൽ പറയുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.