തിരുപ്പതി ക്ഷേത്ര ട്രസ്റ്റിനെ നടുക്കുന്ന വമ്പിച്ച അഴിമതിയാണ് ആഭ്യന്തര വിജിലന്‍സ് പരിശോധന വെളിവാക്കിയിരിക്കുന്നത്.
2015 മുതല്‍ 2025 വരെ പത്ത് വര്‍ഷക്കാലയളവിൽ 54 കോടി രൂപയിലധികം നഷ്ടത്തിന് കാരണമായ ‘സില്‍ക്ക് ഷാള്‍’ അഴിമതിയാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ക്ഷേത്ര ആചാരങ്ങളിൽ നിർബന്ധമായും ഉപയോഗിക്കേണ്ട സിൽക്ക് ഷാളുകളുടെ വിതരണത്തിൽ തുടർച്ചയായ ക്രമക്കേടുകളാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
ടെൻഡറിൽ സിൽക്ക് ഉൽപ്പന്നം എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും, കരാറുകാരൻ പൂർണ്ണമായും പോളിസ്റ്റർ മെറ്റീരിയൽ ഉപയോഗിച്ചാണ് ഷാളുകൾ വിതരണം ചെയ്തത്.
വിലകുറഞ്ഞ പോളിസ്റ്റർ ഷാളുകൾ സിൽക്ക് എന്നാണ് ബിൽ ചെയ്‌തത്, ഇതിലൂടെ കോടികളാണ് തട്ടിപ്പിന് ഇരയായതെന്ന് വിജിലൻസിന്റെ കണ്ടെത്തൽ.
ടിടിഡി ചെയർമാൻ ബി.ആർ. നായിഡു കരാറിലെ ക്രമക്കേട് സംശയിച്ചതിനെ തുടർന്ന് ആഭ്യന്തര അന്വേഷണം ആരംഭിക്കുകയായിരുന്നു.
പരിശോധനയ്ക്കായി ഷാൾ സാമ്പിളുകൾ സെൻട്രൽ സിൽക്ക് ബോർഡ് ഉൾപ്പെടെ രണ്ട് ലബോറട്ടറികളിലെത്തിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലും, “മെറ്റീരിയൽ പോളിസ്റ്റർ” ആണെന്ന് രണ്ട് ലാബുകളും സ്ഥിരീകരിച്ചു.
സിൽക്ക് ഉൽപ്പന്നങ്ങളുടെ ആധികാരികത നിർബന്ധമാക്കുന്ന സിൽക്ക് ഹോളോഗ്രാം ഷാളുകളിൽ ഒന്നിലും ഇല്ല എന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
350 രൂപ മാത്രം വില വരുന്ന സാധാരണ പോളിസ്റ്റർ ഷാളിനാണ് 1,300 രൂപ വരെ ബിൽ ആക്കി നൽകിയിരുന്നതായി കണ്ടെത്തി.
മൊത്തം ക്രമക്കേട് 50 കോടിയിലധികം. വിഷയത്തിൽ ആന്റി–കറപ്ഷൻ ബ്യൂറോ അന്വേഷണം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ബി.ആർ. നായിഡു പറഞ്ഞു.
ഇതോടെ, കഴിഞ്ഞ മാസങ്ങളിൽ ഉയർന്നുവന്ന ലഡ്ഡു പ്രസാദത്തിനായുള്ള നെയ്യിൽ വ്യവഹാരം ഉൾപ്പെടെ, തിരുപ്പതി ദേവസ്ഥാനവുമായി ബന്ധപ്പെട്ട സംശയകരമായ സംഭവങ്ങളിൽ മറ്റൊരു ഗുരുതര ആരോപണം കൂടി ചേർന്നു.
ടിടിഡി ഇതിനോട് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിക്കുപിന്നിലെ ഉത്തരവാദികൾക്കെതിരെ കർശന നടപടി ശുപാർശ ചെയ്ത് വിജിലൻസ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.