പൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം പള്ളിക്കര പാലരെ കീഴിൽ ശ്രീവിഷ്ണുമൂർത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിന് ഇടയിലാണ് സംഭവം.
പൂമാരുതൻ വെള്ളാട്ടിനിടയിൽ തെയ്യത്തിന്റെ തട്ടേറ്റാണ് യുവാവ് ബോധരഹിതനായി വീണത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകൾ എടുത്തു കൊണ്ട് പോകുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
പരുക്കേറ്റ നീലേശ്വരം സ്വദേശി മനു പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. തട്ടും വെള്ളാട്ടം എന്ന പേരിൽ അറിയപ്പെടുന്ന തെയ്യം കെട്ടിയാടുന്നതിനിടെ കാഴ്ചക്കാരെ പോലും പരിച കൊണ്ട് തട്ടി മാറ്റും.
തെയ്യത്തിൽ നിന്നും തട്ട് വാങ്ങാനും തെയ്യത്തെ ആവേശത്തിലേറ്റാനും വിശ്വാസികൾ ആർപ്പുവിളികളുമായി ചുറ്റും കൂടി നിൽക്കും. ഇങ്ങനെ നിന്നതായിരുന്നു മനുവും.
മലനാട് കാണാൻ ഏഴിമലയിൽ എത്തിയ ആര്യ രാജപുത്രിയുടെ സഹോദര സ്ഥാനീയനാണ് മല്ലനായ പൂമാരുതൻ എന്നാണ് വിശ്വാസം. വഴിനീളെ 107 അഴികടന്ന് ദുഷ്ട ശക്തികളെ നിഗ്രഹിച്ച് ഭക്തന്മരെ രക്ഷിച്ചു എന്നാണ് വിശ്വാസം.
പൂമാല ഭഗവതിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണ് പൂമാരുതൻ കെട്ടിയാടുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രാദേശിക ക്ഷേത്രങ്ങളിൽ പ്രധാനമായും പൂമാല ഭഗവതിയെ ആരാധിക്കുന്നിടത്ത് പൂമാരുതൻ കെട്ടിയാടാറുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.