തലസ്ഥാനത്തെ അമ്മത്തൊട്ടിലിന്റെ ചരിത്രത്തിൽ പുതിയ അധ്യായം. 2002-ൽ ആരംഭിച്ച പദ്ധതിയിൽ ആയിരാമത്തെ കുഞ്ഞായി എത്തിയ അഞ്ച് ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ‘സഹസ്ര’ എന്ന് പേരിട്ട് സംസ്ഥാന ശിശുക്ഷേമ സമിതി സ്വീകരണം നൽകി.
തലസ്ഥാനത്തെ തൈയ്ക്കാട്ടെ അമ്മത്തൊട്ടിലിൽ ഇന്നലെ പുലർച്ചെ 3.35-നാണ് അഞ്ച് ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ കണ്ടെത്തിയത്. 2.57 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനാണ് ‘സഹസ്ര’ എന്ന പേര് നൽകിയത്.
2002 നവംബർ 14-ന് അമ്മത്തൊട്ടിൽ പദ്ധതി ആരംഭിച്ചതിനുശേഷം ലഭിക്കുന്ന ആയിരാമത്തെ കുഞ്ഞാണ് സഹസ്ര. പദ്ധതിയിൽ ആദ്യം ലഭിച്ചതും ഒരു പെൺകുഞ്ഞായിരുന്നു.
അമ്മത്തൊട്ടിലിൽ ഇതുവരെ എത്തിയ 1000 കുഞ്ഞുങ്ങളിൽ 681 പേരും പെൺകുട്ടികളാണ്. ദത്തെടുക്കലിനായി ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നതും പെൺകുഞ്ഞുങ്ങളെയാണെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു.
അതേസമയം, ഇന്നലെ മൂന്ന് പെൺകുഞ്ഞുങ്ങളെ ദത്തുനൽകുകയും ചെയ്തു. അമേരിക്ക, സ്വീഡൻ, തൃശൂർ എന്നിവിടങ്ങളിലേക്കാണ് കുട്ടികളെ ദത്തുനൽകിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.