തിരുവനന്തപുരം: മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്നു. പതിവുപോലെ ഇത്തവണയും വലിയ ആഘോഷങ്ങളില്ലാതെയാണ് പിറന്നാൾ ദിനം.
പേയാട്ടെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം സദ്യയും കേക്ക് മുറിക്കലുമാണ് ആഘോഷം.
2012ൽ കോഴിക്കോട് വെച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സിനിമയിൽ നിന്നു താൽക്കാലികമായി മാറിനിന്നെങ്കിലും, വെള്ളിത്തിരയിൽ ജഗതി സൃഷ്ടിച്ച ചിരിയുടെ മായാജാലം ഇന്നും മലയാളികളുടെ മനസ്സുകളിൽ ആഘോഷത്തിന്റെ നിറവിലാണ്.
അപകടത്തിന് ശേഷം ഏതാനും പരസ്യ ചിത്രങ്ങളിലും മമ്മൂട്ടി നായകനായ സി.ബി.ഐ 5 എന്ന ചിത്രത്തിലും ജഗതി അഭിനയിച്ചിരുന്നു.
അപകടത്തിൽ ഉണ്ടായ ചില ശാരീരിക പരിമിതികൾ ഒഴിച്ചാൽ ജഗതി ആരോഗ്യവാനാണെന്ന് കുടുംബം വ്യക്തമാക്കുന്നു.
സിനിമകൾ കാണുകയും പത്രം വായിക്കുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ മാസം സുഹൃത്തായ ബാലചന്ദ്രമേനോന്റെ സിനിമ ജീവിതത്തിന്റെ അമ്പതാം വാർഷികാഘോഷ വേദിയിൽ ജഗതി നിറചിരിയോടെ പങ്കെടുത്തത് ആരാധകർക്ക് വലിയ സന്തോഷമായിരുന്നു.
ഇടയ്ക്കിടെ വീട്ടിലെത്തുന്ന പരിചയക്കാരെ തിരിച്ചറിയാനും അവരുടെ സംസാരങ്ങൾ മനസിലാക്കാനും ജഗതിക്കാകുന്നുണ്ടെന്നും, സുഹൃത്തുക്കൾ പലരും വീഡിയോ കോളിലൂടെ സുഖവിവരം അന്വേഷിക്കാറുണ്ടെന്നും മകൻ രാജ് കുമാർ പറഞ്ഞു.
ഈ പിറന്നാൾ ദിനത്തിലെ ഏറ്റവും വലിയ സന്തോഷവാർത്ത അജു വർഗീസ് അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ ജഗതി വീണ്ടും അഭിനയിക്കുമെന്നതാണ്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് രാജ് കുമാർ അറിയിച്ചു.
അപകടത്തിന് മുമ്പുള്ള നാല്പത് വർഷത്തെ സിനിമ ജീവിതത്തിനിടെ 1500ലേറെ ചിത്രങ്ങളിലാണ് ജഗതി അഭിനയിച്ചത്.
നവരസങ്ങളും പുതുരസങ്ങളും ചേർത്ത് മലയാളിയെ ചിരിപ്പിച്ച അനവധി വേഷങ്ങൾ ഇന്നും ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു.
പുതിയ സിനിമയിലെ വേഷവും അത്തരത്തിൽ ശ്രദ്ധേയമായതായിരിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.